തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം തൃക്കരുവ സ്വദേശി വിജയകുമാറാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രൻ ആണ് മരിച്ചത്. വാക്കുതർക്കത്തെ തുടർന്നാണ് ആക്രമമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ കഴക്കൂട്ടം കഴക്കൂട്ടം ജങ്ഷന് സമീപത്തായിരുന്നു സംഭവം. കഴക്കൂട്ടം ജങ്ഷന് സമീപത്തെ ദേശീയപാതയോരത്ത് കരിക്ക് കച്ചവടം നടത്തുന്ന ആളുമായി സംസാരിച്ച് നിൽക്കുകയായിരുന്നു ഭുവനചന്ദ്രൻ. ഈ സമയം പ്രദേശത്ത് ആക്രി പെറുക്കുന്ന ആൾ ഇതുവഴി കടന്നുപോവുകയും റോഡിൽ കാർക്കിച്ച് തുപ്പുകയും ചെയ്‌തു. ഇതിനെച്ചൊല്ലി ഭുവനചന്ദ്രനുമായി വാക്കുതർക്കം ഉണ്ടായെന്നാണ് വിവരം.
തർക്കത്തിനിടെ ആക്രിക്കാരൻ, ഭുവനചന്ദ്രന്റെ അടിവയറ്റിൽ ചവിട്ടുകയായിരുന്നു. സംഭവ സ്‌ഥലത്ത് മറിഞ്ഞു വീണ ഭുവനചന്ദ്രനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്തരിക രക്‌തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കരൾ രോഗമായ ഇദ്ദേഹം ഈ അടുത്ത് ഒരു ശസ്ത്രക്രിയക്കും വിധേയനായിരുന്നു.
Most Read: മഹിളാ മോർച്ച നേതാവിന്റെ മരണം; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു