മലപ്പുറം: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്തു. വിവിധ ഇടങ്ങളിൽ ഇന്നലെയും ഇന്നുമായി തുടരുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര, തീരദേശ മേഖലകളിൽ അടക്കം വലിയ തോതിൽ മഴ പെയ്തു. മലപ്പുറം വലിയതോട് കരകവിഞ്ഞ് മേൽമുറി, മച്ചിങ്ങൽ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
തിരൂരങ്ങാടി നഗരസഭയിലെ 23 കെസി റോഡിൽ വീടിന് മുകളിലേക്ക് മതിൽ തകർന്ന് വീണു. വലിയ തൊടിക ഇബ്റാഹീമിന്റെ വീടിന് മുകളിലാണ് മതി വീണത്. വീട് പൂർണമായി തകർന്നു. തിരൂരങ്ങാടി ആങ്ങാട്ട് പറമ്പിൽ മുബശിർ, ആങ്ങാട്ട് പറമ്പിൽ ആമിന എന്നിവരുടെ വീടുകൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു.
ശക്തമായ കാറ്റിൽ മമ്പുറം പുതിയ പാലത്തിലെ പരസ്യ ബോർഡുകൾ തകർന്നു വീണു. ഇതേ തുടർന്ന് പാലത്തിലെ വൈദ്യുതി ബന്ധം നിലച്ചു. മക്കരപ്പറമ്പ് അമ്പലപ്പടി ഭാഗങ്ങളിലും കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്തു. 12ആം വാർഡിലെ പെരുമ്പള്ളി, തെക്കത്ത്, നൂറംകുന്ന് ഭാഗങ്ങളിലാണ് ശക്തമായ കാറ്റ് വീശിയത്. രണ്ട് വീടുകൾക്ക് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു.
ഇന്ന് രാവിലെ പെയ്ത ശക്തമായ മഴയിൽ ഇരിമ്പിളിയത്ത് കിണറും മോട്ടോർപ്പുരയും ഇടിഞ്ഞു താണു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ കൊടുമുടിയിൽ പീടിയേക്കൽ മുല്ലപ്പള്ളി വീട്ടിൽ നരേന്ദ്രകുമാറിന്റെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോറും ത്രീഫെഡ് കണക്ഷൻ ബോർഡുമുള്ള മോട്ടോർപ്പുരയുമാണ് ഇടിഞ്ഞു താണത്.
Most Read: ആളിയാറിൽ നിന്നും കൂടുതൽ വെള്ളം; തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി