തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്തുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന പരാതി വിജിലന്‍സ് ഫയലിൽ സ്വീകരിച്ചു.
മുന്‍ കൗണ്‍സിലറായ വി.എ. ശ്രീകുമാറാണ് പരാതി നല്‍കിയത്. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ എല്ലാ താൽകാലിക നിയമനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തില്‍ കോര്പ്പറേഷന് ഓഫീസില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിന് ഇടയിലാണ് ശ്രീകുമാറിന്റെ പരാതി വിജിലൻസിന് ലഭിക്കുന്നത്.
നഗരസഭ ആരോഗ്യവിഭാഗത്തിലെ താൽകാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്. ഇതിനിടെ, മേയർക്കെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ഡപ്യൂട്ടി മേയർ പികെ രാജുവിന് പരുക്കേറ്റു. പ്രതിഷേധക്കാർ രാജുവിന്റെ വസ്ത്രം വലിച്ചുകീറി. പരുക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽനിന്നു വന്നതേയുള്ളൂ. എന്താണു സംഭവമെന്ന് അന്വേഷിക്കട്ടെ. അങ്ങനെയൊരു കത്ത് പോകേണ്ട ആവശ്യമില്ലല്ലോ എന്നാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം.
295 ഒഴിവുകളാണുള്ളതെന്നും ഇതിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു ആവശ്യം. ഒന്നാം തീയതി പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പിന്നീട് സിപിഎം നേതാക്കൻമാർ വിവിധ വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെ കത്ത് പുറത്തായി.
മേയറുടെ കത്തിന് പിന്നാലെ നഗരസഭയിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡിആര്‍ അനില്‍ അയച്ച മറ്റൊരു കത്തും പുറത്തുവന്നു. എസ്എടി ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒന്‍പത് പേരെ നിയമിക്കുന്നത് സംബന്ധിച്ച് ഒക്ടോബർ 24ന് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്. യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നായിരുന്നു കത്തിലെ ആവശ്യം.
എന്നാല്‍, മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്നാണ് ഡെപ്യൂട്ടി മേയർ പികെ രാജുവിന്റെ പ്രതികരണം. കത്തിലെ ഒപ്പ് വ്യാജമാണെന്ന് തെളിവുകൾ നിരത്തി രാജു മാദ്ധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചു. വിവാദം സൃഷ്ടിക്കാൻ ആരോ മനപൂർവം സൃഷിടിച്ചതാണ് കത്തെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് രാജു ആവശ്യപ്പെട്ടത്. ഇന്റേണൽ അന്വേഷണം നടത്തുമെന്നും രാജു പറഞ്ഞു. കത്തിൽ മേയർ ഒപ്പിട്ടിരിക്കുന്നത് നവംബർ ഒന്നിനാണെന്നും അന്ന് മേയർ ഡൽഹിയിലാണെന്നും രാജു വിശദീകരണത്തിൽ കൂട്ടിച്ചേർത്തു.
Most Read: ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ക്ക് 4.44 കോടി അനുവദിച്ചു; മന്ത്രി വീണാ ജോര്‍ജ്