തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ മെച്ചപ്പെടുത്താൻ 4.44 കോടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 94.22 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളേജ് 1 കോടി, ആലപ്പുഴ മെഡിക്കല്‍ കോളേജ് 77.89 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളേജ് 1 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് 71.94 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന ഗുരുതരാവസ്‌ഥയിലുള്ള രോഗികള്‍ക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ ശക്‌തമാക്കുന്നത്. നിലവില്‍ ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകളുള്ള മെഡിക്കല്‍ കോളേജുകളില്‍ അവ ശക്‌തിപ്പെടുത്തുകയും ഇല്ലാത്ത മെഡിക്കല്‍ കോളേജുകളില്‍ അവ ഉണ്ടാക്കുകയുമാണ് ലക്ഷ്യം. -മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ‘ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ്‘ എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്‌ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് സമയ ബന്ധിതമായി വിദഗ്‌ധ ചികിൽസ ലഭ്യമാക്കുകയാണ് ലക്ഷ്യം.
അനുവദിക്കപ്പെട്ട തുക കൊണ്ട് കൂടുതൽ മെച്ചപ്പെട്ട അത്യാധുനിക ചികിൽസാ സംവിധാനം ഒരുക്കാൻ കഴിയും. ഇത് മെഡിക്കൽ കോളേജുകളിൽ എത്തുന്ന സാധാരണ മനുഷ്യർക്ക് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ മെച്ചപ്പെട്ട ചികിൽസ എല്ലാവർക്കും ഉറപ്പാക്കാൻ ആവശ്യമായ നിരന്തര ജാഗ്രത ആരോഗ്യവകുപ്പ് പുലർത്തുന്നുണ്ടെന്നും എവിടെയെങ്കിലും കുറവുകൾ ഉണ്ടങ്കിൽ അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
Most Read: ‘ഭാരത് ജോഡോ’ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ മാതാവ്