തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മലയോര ജനത ഏറ്റെടുത്ത പ്രതിഷേധങ്ങൾ തണുപ്പിക്കാനൊരുങ്ങി സർക്കാർ. ബഫർ സോൺ വിദഗ്ധ സമിതി കാലാവധി രണ്ടുമാസം കൂടി നീട്ടാൻ തീരുമാനിച്ചു. ഫീൽഡ് സർവേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ഫീൽഡ് സർവേ എന്നുമുതലാണ് ആരംഭിക്കേണ്ടതെന്ന് വിദഗ്ധ സമിതി തീരുമാനിക്കും.
അതേസമയം, ഉപഗ്രഹ സർവേ റിപ്പോർട് സമർപ്പിക്കാൻ സുപ്രീം കോടതിയിൽ സാവകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിൻമേൽ പരാതി നൽകാനുള്ള സമയ പരിധി അടുത്ത മാസം അഞ്ചുവരെ നീട്ടും. പരാതി നൽകാനുള്ള സമയ പരിധി ഈ മാസം 23ന് അവസാനിക്കേണ്ടതായിരുന്നു.
അതിനിടെ, ഫീൽഡ് സർവേ അതിവേഗം തുടങ്ങാനാണ് തീരുമാനം. ഫീൽഡ് സർവേ എപ്പോൾ തുടങ്ങണം എന്നതിൽ ഉടൻ ചേരുന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കും. ഹെൽപ്പ് ഡെസ്ക്ക് വിപുലമാക്കും. റവന്യൂ ഉദ്യോഗസ്ഥരെയും ഹെൽപ്പ് ഡെസ്ക്കിൽ ഉൾപ്പെടുത്തും.
അതിനിടെ, ബഫർ സോണിനെതിരെ തലസ്ഥാനത്തെ മലയോര മേഖലയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. അമ്പൂരിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സെന്റ് ജോർജ് പള്ളിയിൽ നിന്ന് അമ്പൂരി ജങ്ഷൻ വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫാ.ജേക്കബ് ചീരംവേലിൽ നേതൃത്വം നൽകി. ഉപഗ്രഹ സർവേ റിപ്പോർട് തള്ളണം, ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല, മാനുവൽ സർവേ നടത്തണം, ആശങ്കകൾ പരിഹരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടുക്കി ജില്ലയിലെ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകതകൾ കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുതൽ പരിശോധന ആരംഭിച്ചു. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.
അതിനിടെ, വിഷയത്തിൽ കോൺഗ്രസിന്റെ സമരത്തിനും ഇന്ന് തുടക്കമായി. കോഴിക്കോട് കൂരാച്ചുണ്ടിൽ വൈകിട്ട് മൂന്നരക്കാണ് സമരപ്രഖ്യാപന കൺവെൻഷൻ നടന്നത്. പ്രതിഷേധ പരിപാടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു. അതേസമയം, ബഫർ സോൺ വിഷയത്തിൽ ശക്തമായ എതിർപ്പുമായി താമരശേരി രൂപതയും രംഗത്തുണ്ട്. പരിസ്ഥിതി ലോല മേഖല(ബഫർ സോൺ) നിർണയത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുകയാണ് താമരശേരി രൂപത.
Most Read: ഗരീബ് കല്യാൺ അന്നയോജന പദ്ധതി; മൂന്ന് മാസത്തേക്ക് കൂടി സൗജന്യ അരി