ന്യൂഡെൽഹി: ദാരിദ്ര രേഖക്ക് താഴെ ഉള്ളവർക്ക് പ്രതിമാസം അഞ്ചുകിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾ അടക്കം വരുന്ന സാഹചര്യത്തിൽ പദ്ധതി അവസാനിപ്പിച്ചാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ തീരുമാനം.
കേന്ദ്ര ഭക്ഷ്യവകുപ്പ് ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി കരുതൽ ധാന്യ ശേഖരത്തിന്റെ കണക്കെടുക്കാൻ എഫ്‌സിഐ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധനവകുപ്പിന്റെ കൂടി അനുവാദം വേണം. അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായേക്കും.
ഇപ്പോൾ കേന്ദ്ര പൂളിൽ 159 ലക്ഷം ടൺ ഗോതമ്പാണുള്ളത്. പദ്ധതി മാർച്ച് വരെ നീട്ടിയാൽ 68 ലക്ഷം ടൺ വേണം. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ പദ്ധതി പ്രകാരം അരിയാണ് നൽകുന്നത്. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇത് ഗോതമ്പായുമാണ് നൽകുന്നത്. പദ്ധതി മൂന്ന് മാസം കൂടി നീട്ടുന്നത് ഭാവിയിൽ പ്രശ്‌നം ആയേക്കാമെന്നാണ് എഫ്‌സിഐ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
കർണാടകയിലും ആന്ധ്രയിലും കൊയ്‌ത്ത് തുടങ്ങിയതിനാൽ വേണ്ടത്ര അരി ലഭിക്കുമെന്നും വിവരമുണ്ട്. ഏപ്രിൽ മാസത്തിലാണ് ഗോതമ്പ് വിളവെടുപ്പ്. 2020 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയുടെ ഏഴ് ഘടകങ്ങൾക്കായി 3.9 ലക്ഷം കോടി രൂപയാണ് സബ്‌സിഡിക്കായി കേന്ദ്ര സർക്കാർ ചിലവഴിച്ചത്. പദ്ധതി 2023 മാർച്ച് വരെ നീട്ടിയാൽ സബ്‌സിഡി ഇനത്തിൽ 40,000 കോടി രൂപ കൂടി അധിക ചിലവ് വരും.
Most Read: മുഖ്യമന്ത്രിയുടെ ക്രിസ്‌മസ് വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല