തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്‌മസ് വിരുന്ന് ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. രാജ്ഭവനിൽ നടന്ന ക്രിസ്‌മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും ഗവർണർ ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.
അതേസമയം, ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കും. സംസ്‌ഥാന സർക്കാരിന്റെ ക്രിസ്‌മസ് വിരുന്ന് തിരുവനന്തപുരത്ത് നടക്കുമ്പോൾ ഗവർണർ കോഴിക്കോട്ടാണ്. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്. രാവിലെ 10 മണിയോടെ കോഴിക്കോട് ഗസ്‌റ്റ് ഹൗസിൽ എത്തുന്ന ഗവർണർ വൈകിട്ട് നാല് മണിക്ക് കോട്ടൂളി ഹോം ഓഫ് ലൗവിലെ പരിപാടിയിലാണ് പങ്കെടുക്കുക.
അതേസമയം, 21ന് കൊളത്തൂർ അദ്വൈതാശ്രമത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിലും ഗവർണർ പങ്കെടുക്കും. ക്രിസ്‌മസ് വിരുന്നിന് ഗവർണറെ സർക്കാർ ക്ഷണിക്കാത്തത് വിവാദം ആകുന്നതിനിടെയാണ് ഗവർണറുടെ കോഴിക്കോട് യാത്ര എന്നത് ശ്രദ്ധേയമാണ്. ഈ മാസം 14ന് വൈകിട്ടായിരുന്നു രാജ്ഭവനിൽ ഗവർണറുടെ ക്രിസ്‌മസ് വിരുന്ന് സംഘടിപ്പിച്ചത്.
ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റണമെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് ഇരുവരും തമ്മിൽ തുടരുന്ന പോരിനിടെയായിരുന്നു ഗവർണറുടെ ക്ഷണനം. ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ, സർക്കാരും പ്രതിപക്ഷവും വിരുന്നിൽ നിന്ന് വിട്ടുനിന്നു.
കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. തലസ്‌ഥാനത്ത് ഈ വർഷം നടന്ന ഓണാഘോഷത്തിന്റെ സമാപന പരിപാടിയിൽ നിന്ന് ഗവർണറെ സർക്കാർ ഒഴിവാക്കിയിരുന്നു.
Most Read: 5ജി സേവനം ഇന്ന് മുതൽ കേരളത്തിലും; കൊച്ചിയിൽ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും