തിരുവനന്തപുരം: മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് അനുമതി നൽകുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളെ നോക്കുകുത്തിയാക്കുന്ന ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെടുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
രാജ്യത്തെ വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസം തോറും വൈദ്യുതി നിരക്ക് നിശ്ചയിക്കാൻ അനുമതി നൽകുന്ന ഉത്തരവ് പ്രകാരം ഇന്ധനവില അനുസരിച്ചു എല്ലാ മാസവും നിരക്കിൽ വ്യത്യാസം വരാം. കേന്ദ്ര വൈദ്യുതി നിയമം പാസ്സാക്കുന്നതിന് മുമ്പാണ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്.
ഇത് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഇന്ധന സർചാർജ് ഇപ്പോൾ മൂന്ന് മാസത്തിൽ ഒരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളാണ്. കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി സർചാർജ് ഈടാക്കുന്നതിൽ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനുവരി പത്തിന് മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം ചർച്ച ചെയ്യും. തുടർന്ന് കേന്ദ്രത്തെ നിലപാട് അറിയിക്കും.
Most Read: കലോൽസവത്തിൽ 3 ജില്ലകൾ ഇഞ്ചോടിഞ്ചിൽ; കോഴിക്കോട് ഇന്ന് സ്കൂളുകൾക്ക് അവധി