ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി. പുലർച്ചെ രണ്ടു മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നാണ് നെടുങ്കണ്ടം പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. കേസിൽ പിടിയിലായ പ്രതി പോലീസിനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു.
തുടർന്ന് ഇയാൾക്കായുള്ള തിരച്ചിലിലായിരുന്നു പോലീസ്. നേരത്തെ, രണ്ടുതവണ പോലീസിന്റെ മുമ്പിൽ പെട്ടെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച രാത്രിയിലായിരുന്നു സംഭവം. ഏഴാം ക്‌ളാസുകാരിയായ മകളെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. അറസ്‌റ്റിന് ശേഷം മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാകുന്നതിനിടെയാണ് ഇയാൾ പോലീസ് വെട്ടിച്ചു കടന്നു കളഞ്ഞത്.
സംഭവത്തിന് പിന്നാലെ, പ്രതിക്കൊപ്പം പോയ സിവിൽ പോലീസ് ഉദ്യോഗസ്‌ഥരായ ഷാനു എം വാഹിദ്, ഷമീർ കെബി എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. രണ്ടു പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ അഞ്ചു പോലീസുകാർ എങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാൽ, രണ്ടുപേർ മാത്രമാണ് പ്രതികൾക്കൊപ്പം ഉണ്ടായിരുന്നത്. നെടുങ്കണ്ടം എസ്‌എച്ച്‌ഒ , സംഭവ ദിവസം സ്‌റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്‌ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്‌പി വിയു കുര്യാക്കോസ് അറിയിച്ചു.
Most Read: ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി