കൊല്ലം: പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതിവെച്ച് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതി കൊല്ലം ക്ളാപ്പന സ്വദേശിയായ പ്ളസ് വൺ വിദ്യാർഥിയാണ് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.
ഇന്നലെ ആയിരുന്നു സംഭവം. അടിപിടിക്കേസിൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പതിനാറുകാരന്റെ ആത്‍മഹത്യാ ശ്രമം. കഴിഞ്ഞ മാസം 23ന് വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. അന്നേ ദിവസം വിദ്യാർഥി ഉൾപ്പടെ നാലുപേരെ ഒരു സംഘം ആളുകൾ ആക്രമിച്ചിരുന്നു. ഇവർക്കെതിരെ നൽകിയ പരാതി ഒത്തുതീർക്കാൻ ഓച്ചിറ പോലീസ് ശ്രമിച്ചെന്നാണ് വിദ്യാർഥിയുടെ ആരോപണം. വിസമ്മതിച്ചപ്പോൾ പോലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു.
”ഞാൻ ഇന്നലെ പോലീസ് സ്‌റ്റേഷനിൽ പോയപ്പോൾ പോലീസ് എന്നെ വിരട്ടി. സ്‌കൂളിൽ വെച്ചുണ്ടായ പ്രശ്‌നത്തിൽ ഞങ്ങൾ കേസ് കൊടുത്തപ്പോൾ പോലീസ് അവരുടെ കൂടെ നിന്ന് എന്നെയും എന്റെ കൂടെയുള്ള ചേട്ടൻമാരെയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലും സ്‌കൂളിലും ഞാൻ നാണം കെട്ടു. എനിക്ക് ഇനി ജീവിക്കണ്ട”- വിദ്യാർഥി ആത്‍മഹത്യാ കുറിപ്പിൽ പറയുന്നു.
ആത്‍മഹത്യാ കുറിപ്പ് ഇൻസ്‌റ്റാഗ്രാമിലും, വാട്‍സ് ആപ്പിൽ സ്‌റ്റോറിയായും പങ്കുവെച്ച ശേഷമാണ് വിദ്യാർഥി വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. വാട്‍സ് ആപ് സ്‌റ്റാറ്റസ് കണ്ടപ്പോഴാണ് സുഹൃത്തുക്കൾ ഉൾപ്പടെ വിവരം അറിഞ്ഞത്. തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം, പരാതി ഓച്ചിറ പോലീസ് നിഷേധിച്ചു. വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവാണെന്ന് പോലീസ് വ്യക്‌തമാക്കി. വിദ്യാർഥികൾ ചേരിതിരിഞ്ഞു തമ്മിലടിക്കുകയാണ് ഉണ്ടായത്. ഒരു സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല. സംഘർഷത്തിന് പിന്നാലെ രണ്ടു കൂട്ടരും പരാതി നൽകിയിരുന്നുവെന്നും പോലീസ് പറയുന്നു.
Most Read: ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കർ; കാസർഗോഡ് ഡിസിസി പ്രസിഡണ്ടിനെതിരെ വിവാദം