കോഴിക്കോട്: താമരശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർ ഫീ ഈടാക്കാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിൽ പ്രതിഷേധം ഉയരുന്നു. ചുരത്തിലെത്തുന്ന സഞ്ചാരികളിൽ നിന്ന് യൂസർ ഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള താമരശേരി ചുരത്തിന്റെ വ്യൂ പോയിന്റുകൾ, 2,4 പിൻവളവുകൾ, വ്യൂ പോയന്റ് താഴ്ഭാഗം എന്നിവിടങ്ങളിൽ വാഹനം നിർത്തി ഇറങ്ങുന്ന സഞ്ചാരികളിൽ നിന്ന് ഇന്ന് മുതൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള യൂസർ ഫീയായി 20 രൂപ വാങ്ങാനായിരുന്നു തീരുമാനം.
ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലും ‘അഴകോടെ ചുരം, സീറോ വേസ്റ്റ് ചുരം’ പദ്ധതിയുടെ റിവ്യൂ മീറ്റിങ്ങിലുമാണ് യൂസർ ഫീ ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ, മറ്റ് ഒരു ചുരത്തിലും ദേശീയപാതയിലും ഇത്തരത്തിൽ തദ്ദേശ സ്ഥാപനങ്ങൾ യൂസർ ഫീ ഈടാക്കുന്നില്ലെന്നും ഇത് പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇന്ന് മുതൽ യൂസർ ഫീ ഈടാക്കി തുടങ്ങിയിട്ടില്ല. ഫെബ്രുവരി 15 മുതൽ ഫീ ഈടാക്കുമെന്നാണ് നിലവിലെ അനൗദ്യോഗിക വിവരം.
Most Read: ‘ഓപ്പറേഷൻ ഷവർമ’; പിഴയായി കിട്ടിയത് 36 ലക്ഷം രൂപ- ആരോഗ്യവകുപ്പ്