കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. റോഡിലെ സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈൻ അടയാളപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിറക്കി.
കാൽനട യാത്രക്കാരുടെ സുരക്ഷാ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയമാണെന്ന് കോടതി അറിയിച്ചു. സീബ്രാലൈനിൽ കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലീസ് ജീപ്പിടിച്ചു കണ്ണൂർ സ്വദേശിനി മരിച്ച സംഭവത്തിൽ മോട്ടോർ ആക്സിഡന്റ് ക്ളൈയിംസ് ട്രൈബൂണൽ 48.32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീൽ തളളിയാണ് കോടതി ഉത്തരവ്.
യാത്രക്കാരിയുടെ അശ്രദ്ധ കാരണമായിരുന്നു അപകടമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ അപ്പീൽ. ഈ അപ്പീൽ ആണ് ഇന്ന് കോടതി തളളിയത്. സീബ്രാലൈനിലും ജങ്ഷനിലും വാഹനത്തിന്റെ വേഗത കുറയ്ക്കാൻ ഡ്രൈവർമാർക്ക് ബാധ്യതയുണ്ടെന്നും വിവിധ വകുപ്പുകൾ ഇതിനുള്ള നടപടികൾ സ്വീകരിക്കാണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, കൊച്ചിയിൽ ഇന്ന് സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. വൈപ്പിൻ സ്വദേശി ആന്റണിയാണ്(46) മരിച്ചത്. കൊച്ചി നഗരത്തിലെ മാധവ ഫാർമസി ജങ്ഷനിലായിരുന്നു അപകടം. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ ആന്റണി തൽക്ഷണം മരിക്കുകയായിരുന്നു.
Most Read: എസ്എസ്എൽവി ഡി2 വിക്ഷേപിച്ചു; ഭ്രമണപഥത്തിൽ എത്തുക മൂന്ന് ഉപഗ്രഹങ്ങൾ