മലപ്പുറം: ഇന്ധന സെസ്, നികുതി വർധനയ്‌ക്കെതിരെ മലപ്പുറം കളക്റ്ററേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. സംഘർഷത്തിൽ എട്ട് യൂത്ത് ലീഗ് പ്രവർത്തകർക്കും നാല് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ബജറ്റിലെ നികുതിക്കൊള്ള, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം ജില്ലാ കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തിയത്. മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം ആണ് മാർച്ച് ഉൽഘാടനം ചെയ്‌തത്.
പ്രതിഷേധ മാർച്ച് കളക്റ്ററേറ്റ് പടിക്കൽ ബാരിക്കേഡ് വെച്ച് പോലീസ് തടയുകയായിരുന്നു. തുടർന്ന് ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. പിന്നാലെയുണ്ടായ കല്ലേറിലാണ് നിരവധിപേർക്ക് പരിക്കേറ്റത്. പത്തോളം പ്രവർത്തകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയത്.
Most Read: കേരള സാങ്കേതിക സർവകലാശാല വിസി നിയമനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാജ്ഭവൻ