ആലപ്പുഴ: ജില്ലയിൽ വീണ്ടും കായൽ കയ്യേറ്റത്തിനെതിരെ നടപടി. കാപ്പികോ റിസോർട്ടിന് പിന്നാലെ ആലപ്പുഴയിലെ ഒരു ആഡംബര റിസോർട്ട് കൂടി പൊളിച്ചു നീക്കാൻ ഉത്തരവ്. കായൽ കയ്യേറിയും തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചും പണിതുയർത്തിയ ചേർത്തല കോടം തുരുത്തിലെ എമറാൾഡ് പ്രിസ്റ്റീൻ എന്ന ആഡംബര റിസോർട്ടാണ് പൊളിക്കുന്നത്.
ഒളവൈപ്പ് കായലിന് നടുവിലുള്ള ഒഴുകി നടക്കുന്ന കോട്ടേജുകൾ അടക്കം മുഴുവൻ കെട്ടിടങ്ങളും ഒരുമാസത്തിനകം പൊളിച്ചു നീക്കാൻ പഞ്ചായത്ത് അധികൃതർ ഉടമകൾക്ക് നോട്ടീസ് നൽകി. തീരദേശ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് റിസോർട്ട് നിർമിച്ചതെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിലും പറയുന്നുണ്ട്. 2006ൽ ആണ് കോടന്തുരത്ത് പഞ്ചായത്തിലെ ഒളവൈപ്പ് കായലിലെ തുരുത്തിൽ എമറാൾഡ് പ്രിസ്റ്റീൻ റിസോർട്ട് നിർമിക്കുന്നത്.
വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒമ്പതോളം കോട്ടേജുകളും ആഡംബര റിസോർട്ടിന്റെ ഭാഗമായി നിർമിച്ചിരുന്നു. ഇത് മൽസ്യ ബന്ധനത്തെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മൽസ്യത്തൊഴിലാളികളാണ് പരാതിയുമായി ആദ്യം രംഗത്ത് വന്നത്. പ്രതിഷേധം ശക്തമായതോടെ 2018ൽ പഞ്ചായത്ത് അധികൃതർ റിസോർട്ടിന് സ്റ്റോപ്പ് മെമോ നൽകി. ഇത് ചോദ്യം ചെയ്ത് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കായൽ 15 മീറ്റർ കയ്യേറിയാണ് റിസോർട്ട് നിർമിച്ചതെന്ന് കളക്ടറുടെ പരിശോധനയിൽ കണ്ടെത്തി. കോസ്റ്റൽ സോൺ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ഇല്ലെന്നും, തീരദേശ ചട്ടങ്ങൾ ലംഘിച്ചെന്നും കാട്ടി കഴിഞ്ഞ ജനുവരി 27ന് കളക്ടർ ഉത്തരവിറക്കി. പിന്നാലെയാണ് റിസോർട്ട് പൊളിക്കൽ നടപടികൾ തുടങ്ങിയിരിക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 14ന് പഞ്ചായത്ത് നോട്ടീസ് നൽകി. ഒരു മാസമാണ് സമയപരിധി.
Most Read: കോൺഗ്രസ് പ്ളീനറി സമ്മേളനം; നിർണായക പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന്