ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യ രൂപീകരണം സംബന്ധിച്ച നിർണായക രാഷ്‌ട്രീയ പ്രമേയം ഇന്ന് കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ സമാനമനസ്‌കരുമായി യോജിച്ചു പോകാമെന്ന നിർദ്ദേശമാകും പ്രധാനമായും പ്രമേയത്തിൽ ഉയരുക. ഇതിന് പുറമെ സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും കോൺഗ്രസ് ഇന്ന് പ്രമേയങ്ങൾ അവതരിപ്പിക്കും.
മല്ലികാർജുൻ ഖാർഗയെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്ത നടപടിക്ക് പ്‌ളീനറി സമ്മേളനം അംഗീകാരം നൽകും. പതാക ഉയർത്തലിന് ശേഷം പത്തരയോടെ ഖാർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്യും. മുൻ അധ്യക്ഷ സോണിയ ഗാന്ധി നന്ദി രേഖപ്പെടുത്തി പ്രവർത്തകരോട് സംസാരിക്കും. അതിനിടെ, കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനത്തിൽ രൂക്ഷവിമർശനവുമായി കാർത്തി ചിദംബരം രംഗത്തുവന്നു.
തിരഞ്ഞെടുപ്പ് വേണ്ട എന്നത് കൂട്ടായ തീരുമാനമല്ല. നോമിനേഷൻ രീതിക്കെതിരെ എതിർപ്പ് ഉയർന്നിരുന്നു. പ്രവർത്തക സമിതിയിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം വേണം. പ്രതിപക്ഷ സഖ്യത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും, കോൺഗ്രസിനെ അതിന് കഴിയൂവെന്നും കാർത്തി ചിദംബരം പറഞ്ഞു. അതേസമയം, ഇന്ന് റായ്‌പൂരിൽ നടക്കുന്ന കോൺഗ്രസ് പ്‌ളീനറി യോഗത്തിൽ നിന്ന് ഗാന്ധി കുടുംബം വിട്ടുനിൽക്കും.
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുക. വർക്കിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് സ്വതന്ത്രമായി നൽകുന്നതിന് വേണ്ടിയാണ് ഗാന്ധി കുടുംബം വിട്ടുനിൽക്കുന്നത്. ഒരു തരത്തിലും തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ഉണ്ടാകാതിരിക്കാനാണ് യോഗം ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്.
Most Read: ദുരിതാശ്വാസ നിധി ക്രമക്കേട്; ഉദ്യോഗസ്‌ഥർക്ക് എതിരെ കേസെടുക്കണമെന്ന് വിജിലൻസ്