ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
തുടർന്ന് പ്രതികളുടെ ഭാഗം കൂടി കേട്ട ശേഷം ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 15 പ്രതികളും എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. 12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. മൂന്ന് പേർ ആസൂത്രകരാണ്. ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്ത് ശക്‌തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ, കായംകുളം, ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് കോടതിയിൽ സുരക്ഷ ഒരുക്കിയത്.
സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്. പ്രതികളുടെ സാമൂഹിക അവസ്‌ഥ സംബന്ധിച്ച് സംസ്‌ഥാന സർക്കാർ, ജില്ലാ പ്രബേഷൻ ഓഫീസർ, ജയിലിലെ പെരുമാറ്റചട്ടം സംബന്ധിച്ച് മാവേലിക്കര സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട്, മാനസികാരോഗ്യം സംബന്ധിച്ച് സൈക്യാട്രി വിഭാഗം എന്നിവരുടെ റിപ്പോർട്ടുകൾ കോടതി വാങ്ങിയിരുന്നു.
2021 ഡിസംബർ 19നാണ് രഞ്‌ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും മകളുടെയും മുന്നിൽ വെച്ച് വെട്ടിക്കൊന്നത്. ഡിവൈഎസ്‌പി എൻആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപ്പരം തൊണ്ടി മുതലുകൾ എന്നിവ തെളിവിനായി ഹാജരാക്കി.
പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനൊപ്പം ക്രിമിനൽ ഗൂഢാലോചന, അന്യായമായ സംഘം ചേരൽ, ലഹള, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധനിയമ പ്രകാരമുള്ള കുറ്റം എന്നിവയ്‌ക്കും തെളിവ് ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന മൂന്ന് രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേത് ആയിരുന്നു ഇത്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്‌ണയാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതികാരമെന്ന നിലയിൽ പിന്നീട് എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിനെ മണ്ണഞ്ചേരിയിൽ വെച്ച് കൊലപ്പെടുത്തി. അതിന്റെ പിറ്റേന്ന് രാവിലെ ആയിരുന്നു രഞ്‌ജിത്തിനെ വധിച്ചത്.
Most Read| സിമി സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി