ന്യൂഡെൽഹി: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. സ്‌പെഷ്യൽ സിബിഐ ജഡ്‌ജി എഎസ് സയ്യാദാണ് കേസിൽ വിധി പറയുക. ജിയാ ഖാനെ ആത്‍മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ നടൻ സൂരജ് പഞ്ചോളിയും അമ്മ സറീന വഹാബും പ്രതികളാണ്.
ജീവനൊടുക്കും മുൻപേ സൂരജ് പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ ആറ് പേജുള്ള ആത്‍മഹത്യാ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിനാദാരം. സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനിൽ നിന്ന് നേരിട്ട ശാരീരിക-മാനസിക പീഡനങ്ങളെ കുറിച്ചും ജിയ ആത്‍മഹത്യാ കുറിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സംഭവങ്ങളാണ് തന്നെ ആത്‍മഹത്യയിലേക്ക് നയിച്ചതെന്നും ജിയ കുറിപ്പിൽ പറയുന്നുണ്ട്.
2013 ജൂൺ 13ന് ആണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ, കാമുകനായ സൂരജ് പഞ്ചോളിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ ജിയാ ഖാൻ ജീവനൊടുക്കിയത് ആണെന്നും, കാരണം സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങൾ ആണെന്നും കണ്ടെത്തിയിരുന്നു.
ജിയാ ഖാന്റെ മരണം കൊലപാതകമല്ല, ആത്‍മഹത്യ ആണെന്ന് വ്യക്‌തമായ സാഹചര്യത്തിൽ സൂരജ് പഞ്ചോളിക്കെതിരെ 2018ൽ സിബിഐ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. സൂരജിനെ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. സൂരജ് ഉൾപ്പടെ 22 പ്രതികൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ജയക്ക് ഗർഭഛിത്രം നടത്തിയ ഡോക്‌ടർ, ജിയയുടെ ഫ്‌ളാറ്റിലെ വാച്ച്മാൻ, സൂരജിന്റെ സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെടുന്നുണ്ട്.
1988 ഫെബ്രുവരി 20ന് ലണ്ടനിൽ ആയിരുന്നു ജിയയുടെ ജനനം. ബോളിവുഡ് നടിയായിരുന്ന റാബിയയുടെ മകളായ ജിയ, പതിനെട്ടാം വയസിലാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ‘നഫീസ’ എന്ന ജിയയുടെ തുടക്കം സ്വപ്‌നതുല്യമായിരുന്നു. അമിതാഭ് ബച്ചനെ പ്രധാന കഥാപാത്രമാക്കി രാം ഗോപാൽ വർമ ഒരുക്കിയ ‘നിശബ്‌ദിൽ’ ആയിരുന്നു ജിയ ആദ്യമായി വേഷമിട്ടത്.
ചിത്രത്തിലെ ഒരു ഗാനവും ജിയ ആലപിച്ചിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ജിയയ്‌ക്ക് ഫിലിം ഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചു. ആമിർ ഖാൻ നായകനായ ‘ഗജനിയി’ലും ജിയാ വേഷമിട്ടു. 2010ൽ അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ ‘ഹൗസ് ഫുൾ’ ആയിരുന്നു അവസാന ചിത്രം. ബോളിവുഡിൽ ഏറെ പ്രതീക്ഷയർപ്പിച്ച നടിയാണ് തന്റെ 25ആം വയസിൽ ജീവനൊടുക്കിയത്.
Most Read: സ്വവർഗ വിവാഹം; സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാം? കേന്ദ്രത്തോട് സുപ്രീം കോടതി