തൃശൂർ: തൃശൂരിനെ അവശേക്കടലിലാക്കിയ പൂരത്തിന് ഇന്ന് സമാപനം. പകൽപ്പൂരത്തോടെ ഇക്കൊല്ലത്തെ പൂരത്തിന് സമാപനമാകും. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെ എഴുന്നള്ളത്തുമുണ്ടാകും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം പ്രഖ്യാപിക്കും.
കണിമംഗലം ദേശത്ത് നിന്ന് ശാസ്താവിന്റെ എഴുന്നള്ളത്തോടെയായിരുന്നു ഇന്നലെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ ഏഴ് മണിയോടെ ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തി. പിന്നാലെ ഘടക പൂരങ്ങൾ ഒന്നൊന്നായി ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ ആവേശഭരിതമാക്കി.
വൈകിട്ടായിരുന്നു വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും. പൂര പ്രേമികൾക്കായി തെക്കേഗോപുര നടയിൽ കുടമാറ്റം വർണ വിസ്മയം തീർത്തു. 30 ഗജവീരൻമാർ മുഖാമുഖം നിരന്നുനിന്നാണ് വർണപ്പൊലിമയിൽ കുടമാറ്റം നടത്തിയത്. വിവിധ വർണങ്ങളിലും രൂപഭംഗിയിലുള്ള കുടകൾ ഉയർത്തുന്ന കാഴ്ച കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് കണ്ണുചിമ്മാതെ കാത്തുനിന്നത്.
മാനത്ത് വർണ വിസ്മയം തീർത്താണ് വെടിക്കെട്ട് പൂരനഗരിയെ പ്രകമ്പനം കൊള്ളിച്ചത്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ മൽസരിച്ചപ്പോൾ ഗുണ്ടും കുഴിമിന്നിയും അമിട്ടുമെല്ലാം മാനത്ത് വിസ്മയം തീർത്തു. പുലർച്ചെ നാലേകാലോടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തീ കൊളുത്തിയത്. പിന്നാലെ പാറമേക്കാവും ആകാശപ്പൂരത്തിന് തുടക്കമിട്ടു.
Most Read: ‘കേരളത്തിലെ റോഡുകൾ ലോകശ്രദ്ധ നേടുന്നു’; പേരാമ്പ്ര ബൈപ്പാസ് ഉൽഘാടനം ചെയ്ത് മുഖ്യമന്ത്രി