ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ തന്നെ തിരഞ്ഞെടുത്ത് ഹൈക്കമാൻഡ്. ഏറെ നീണ്ട ചർച്ചകൾക്ക് ഒടുങ്ങുവിലാണ് തീരുമാനം. ആദ്യ ടേമിൽ സിദ്ധരാമയ്യയും പിന്നീട് ഡികെ ശിവകുമാറും മുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോർട്. മുഖ്യമന്ത്രിയായി സിദ്ധാരാമയ്യയെ ഇന്ന് തന്നെ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ നാളെ ഉച്ചക്ക് ശേഷം 3.30ന് നടക്കും.
ആദ്യം സിദ്ധരാമയ്യയാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെസി വേണുഗോപാൽ തുടങ്ങിയവർ സിദ്ധരാമയ്യയും ഡികെ ശിവകുമാറുമായും ചർച്ച നടത്തി. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ഡികെ ശിവകുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നാണ് ഡികെയുടെ നിലപാട്. അതേസമയം, മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നൽകും.
സോണിയ ഗാന്ധിയുടെ വീട്ടിൽ രാഹുൽ ഗാന്ധിയും ഡികെ ശിവകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്. മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ഡികെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കർണാടക കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് ഡികെ ശിവകുമാർ തുടരും. മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. ലിംഗായത്ത്, എസ്സി, മുസ്ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചായിരിക്കും ഇവരെത്തുക.
75-കാരനായ സിദ്ധരാമയ്യ ഇത് രണ്ടാമൂഴമാണ് മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്. 2013-2018 കാലയളവിലാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുന്നത്. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇത്തവണ മൽസര രംഗത്തിറങ്ങിയത്. ജയിച്ചുവന്ന എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതും സംസ്ഥാനത്തെ ഏറ്റവും ജനകീയൻ എന്ന ഇമേജും സിദ്ധരാമയ്യക്ക് തുണയായി. ഇത്തവണ വരുണയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ 46,163 വോട്ടുകൾക്കാണ് വിജയിച്ചത്.
Most Read: അതിക്രമത്തിൽ കടുത്ത ശിക്ഷ; ആശുപത്രി സംരക്ഷണ നിയമ ഓഡിനൻസിന് അംഗീകാരം