തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓഡിനൻസിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമം തടയാനായി കർശന ശിക്ഷ നൽകാനുള്ള ഓർഡിനൻസിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കായികപരമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതാണ് ഓർഡിനൻസ്.
കൂടാതെ, അതിക്രമങ്ങളിൽ ശിക്ഷ ഏഴ് വർഷം വരെയാക്കി വർധിപ്പിച്ചും, ഒരു വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സമയപരിധി നിശ്‌ചയിച്ചുമാണ് ഓർഡിനൻസ്. ആരോഗ്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരിൽ ഒതുങ്ങിയിരുന്ന നിയമപരിരക്ഷ, നഴ്‌സിങ് കോളേജുകൾ ഉൾപ്പടെ ആരോഗ്യ മേഖലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
സ്വാശ്രയ കൊളേജുകൾക്ക് ഉൾപ്പടെ നിയമത്തിന്റെ സംരക്ഷണം ഉണ്ടാകുമെന്നാണ് ഓഡിനൻസിൽ പറയുന്നത്. ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേർക്കാനാണ് ആലോചന. അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മൂന്നിൽ നിന്ന് ഏഴു വർഷമാക്കും. കുറഞ്ഞ ശിക്ഷ ആറുമാസമാക്കും. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഉപകരണങ്ങൾ നശിപ്പിച്ചാൽ വിലയുടെ ആറിരട്ടി വരെ നഷ്‌ടപരിഹാരം ഈടാക്കും.
അതേസമയം, ഓർഡിനൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗിക ഭേദഗതി ആയി തന്നെ മാറ്റം കൊണ്ട് വരും. ഡോക്‌ടർമാരുടെ നീണ്ടനാളത്തെ ആവശ്യമായിരുന്നു ഈ ഓർഡിനൻസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറായ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചത്.
Most Read: മുഖ്യമന്ത്രി പദം; വീതംവെപ്പിന് തയ്യാറല്ല; നിലപാടിൽ ഉറച്ചു ഡികെ ശിവകുമാർ