ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി പദം വീതംവെപ്പിന് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേരത്തെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹൈക്കമാൻഡ് ഇടപെട്ട് അനുനയശ്രമങ്ങൾ തുടരുകയാണ്. വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ചേക്കും. മുഖ്യമന്ത്രി പടം പങ്കിടണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
രണ്ടു വർഷം സിദ്ധർമയ്യക്കും മൂന്ന് വർഷം ശിവകുമാറിനും എന്ന ഫോർമുലയാണ് ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത്. രാവിലെ 11ന് ചേരുന്ന ഹൈക്കമാൻഡ് യോഗം ഇരുവരുടെയും നിലപാട് അറിയിക്കും. എന്നാൽ, മുഖ്യമന്ത്രി സ്‌ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഡികെ. സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്‌ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ഡികെ ശിവകുമാർ ശക്‌തമായി എതിർക്കുകയാണ്.
സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉയർത്തുന്നത്. വിഷയത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർണായക ഇടപെടൽ ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും ഇന്ന് ഒരിക്കൽ കൂടി മല്ലികാർജുൻ ഖാർഗെ ചർച്ച നടത്തും. ഉച്ചയോടെ എങ്കിലും ബെംഗളൂരുവിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവും വിധമുള്ള കൂടിയാലോചനകൾ ആയിരിക്കും ഡെൽഹിയിൽ നടക്കുക.
Most Read: ആശുപത്രി സംരക്ഷണ നിയമം; ഓഡിനൻസിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകും