കോഴിക്കോട്: വയനാട് ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് എംപി ആയിരുന്ന രാഹുൽ ഗാന്ധിയെ മാനനഷ്‌ടക്കേസിൽ ശിക്ഷിച്ചതിന് പിന്നാലെ അയോഗ്യനാക്കിയതോടെയാണ് വയനാട് മണ്ഡലത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്‌ട്രേറ്റിൽ മോക് പോളിങ് തുടങ്ങി. രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ മോക് പോളിങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഇലക്‌ട്രിക് വോട്ടിങ് മെഷീനുകൾ ഉൾപ്പടെ കാണിച്ചുകൊണ്ടാണ് മോക് പോളിങ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമെന്നാണ് ഉദ്യോഗസ്‌ഥരുടെ വിശദീകരണം. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിലാണ് മോക് പോളിങ് നടക്കുന്നത്. രാവിലെ പത്ത് മണിക്കാണ് പോളിങ് തുടങ്ങിയത്.
അതേസമയം, ഉപതിരഞ്ഞെടുപ്പ് എപ്പോഴെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്‌തതയില്ല. മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടും അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ സ്‌റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ആരംഭിച്ചത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മുതൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വ്യാപകമാണെങ്കിലും, ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി നടപടികൾ ആരംഭിക്കുന്നത് ഇതാദ്യമായാണ്. അതേസമയം, രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട കേസ് കോടതിയിൽ നിലവിലുള്ള സാഹചര്യത്തിൽ പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദുരൂഹമാണെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.
Most Read: എസ്എഫ്ഐക്ക് എതിരായ ആരോപണങ്ങൾ: വിശദമായി അന്വേഷിക്കട്ടെയെന്ന് എംവി ഗോവിന്ദൻ