കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ലക്ഷ്യം വർഗീയ ധ്രുവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും കോഴിക്കോട് നടന്ന സിപിഎം സെമിനാർ ഉൽഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.
യുസിസി ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കണം. വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകണം. ഏകീകരണം എന്ന പേരിൽ ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകരണം എന്നാൽ സമത്വമല്ല. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്. വ്യക്തി നിയമപരിഷ്കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചർച്ചകളിലൂടെയായിരിക്കണം.
ജനാധിപത്യ രീതിയിൽ ചർച്ചയിലൂടെ മാറ്റമുണ്ടാക്കണം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അത് അടിച്ചേൽപിക്കരുത്. വർഗീയ ധ്രുവീകണത്തിന് മൂർച്ച കൂട്ടാൻ ഉള്ള ആയുധമാണ് ബിജെപിക്ക് ഏക സിവിൽ കോഡ്.
പാർലമെ്നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു – മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി നീക്കമെന്നും യെച്ചൂരി പറഞ്ഞു.
Also Read: അപകീര്‍ത്തിക്കേസ്; സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി