ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തന്നെ തുടങ്ങുമെന്ന് ഐഎസ്ആർഒ. 5.44ന് ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് ആരംഭിക്കും. ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ 6.04ന് ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ-3 ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്നും ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോവുകയാണെന്നും ഇസ്രോ അറിയിച്ചു.
വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വെച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങുക. ലാൻഡറിലെ നാല് ത്രസ്റ്റർ എഞ്ചിനുകളാണ് വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിക്കുന്നത്. ഇന്നത്തെ ലാൻഡിങ് വിജയകരമായാൽ 25ന് ലാൻഡർ മൊഡ്യൂളിന്റെ റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യമുണ്ടായാൽ ലാൻഡിങ് 27ലേക്ക് മാറ്റുമെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു.
നിലവിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്ന ചന്ദ്രയാൻ 3 ലാൻഡറിന്റെ വേഗം നിശ്ചയിച്ചത് പോലെ കുറയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാലാണ് ലാൻഡിങ് പ്രകിയ 27ലേക്ക് മാറ്റുക. ഇന്നോളം ഒരു ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ഇറങ്ങാൻ പോകുന്നത്. ഓരോ ഇന്ത്യക്കാരന്റേയും ആകാംക്ഷയും അഭിമാനവും ഉയർത്തുന്ന ആ 19 മിനിറ്റിനായുള്ള കാത്തിരിപ്പിലാണ് രാജ്യം.
Most Read| കുരുക്ക് മുറുക്കി ഇഡി; എസി മൊയ്തീന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു