തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്‌തീൻ എംഎൽഎക്കെതിരെ നടപടിയുമായി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. എസി മൊയ്‌തീന്റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. റെയ്‌ഡിന് പിന്നാലെയാണ് നടപടി. മൊയ്‌തീന്റെ പേരിൽ രണ്ടു ബാങ്കുകളിലായുള്ള സ്‌ഥിര നിക്ഷേപമുള്ള അക്കൗണ്ട് മരവിപ്പിച്ചതായാണ് റിപ്പോർട്.
മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ 31 ലക്ഷം രൂപ മരവിപ്പിച്ചതായാണ് വിവരം. ഇതേ സമയത്ത് പോലീസ് റെയ്‌ഡ് നടത്തിയ ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്‌പാ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്‌ട്ര സ്വദേശി അനിൽ കുമാർ എന്ന സുഭാഷ്, പലിശക്ക് കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
അതേസമയം, എസി മൊയ്‌തീന്റെ തെക്കുംകര പനങ്ങാട്ടുകരയിലെ വസതിയിൽ നടത്തിയ റെയ്‌ഡിനന്റെ പശ്‌ചാത്തലത്തിൽ, അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി ഇഡി ഉടൻ വിളിപ്പിക്കുമെന്നാണ് വിവരം, ചോദ്യം ചെയ്യലിനായി സമൻസ് അയക്കുന്നതിൽ ഇന്ന് തീരുമാനമെടുക്കും. റെയ്‌ഡിനിടെ മൊയ്‌തീന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആദായനികുതി റിട്ടേണിന്റെ വിശദാംശങ്ങളും ഒത്തുനോക്കിയ ഇഡി ഉദ്യോഗസ്‌ഥർ, ചില കാര്യങ്ങളിൽ വിശദീകരണം തേടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സംശയങ്ങൾ ദൂരീകരിക്കുന്നതിനാണ് മൊയ്‌തീനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന ഇ ഡി സംഘമാണ്, ഇന്നലെ രാവിലെ മുതൽ ഇന്ന് പുലർച്ചെ വരെ എസി മൊയ്‌തീന്റെ വസതിയിൽ റെയ്‌ഡ് നടത്തിയത്.
Most Read| അഭിമാന നിമിഷത്തിനായുള്ള കാത്തിരിപ്പിൽ രാജ്യം; ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ഇന്ന്