ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് ഇന്ന്. മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങുന്ന അഭിമാന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. വൈകിട്ട് 5.45 മുതൽ 6.04 വരെയുള്ള സമയത്തിനുള്ളിൽ ആയിരിക്കും രാജ്യം ഉറ്റുനോക്കുന്ന സോഫ്റ്റ് ലാൻഡിങ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ-3 ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്.
ഓരോ ഇന്ത്യക്കാരന്റേയും ആകാംക്ഷയും അഭിമാനവും ഉയർത്തുന്ന ആ 19 മിനിറ്റിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ദക്ഷിണ ധ്രുവത്തോട് 70 ഡിഗ്രി അക്ഷാംശത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനാണ് ചന്ദ്രയാൻ-3ന്റെ ലക്ഷ്യം. ചാന്ദ്ര മധ്യരേഖാ പ്രദേശത്തു നിന്ന് വിഭിന്നമായി, വലിയ ഗർത്തങ്ങളും കിടങ്ങുകളും ഒട്ടനവധിയുള്ള ധ്രുവ പ്രദേശമാണിത്.
അതിനേക്കാൾ ഉപരിയായി സൂര്യ വെളിച്ചം നാളിതുവരെ നേരിട്ടെത്തിയിട്ടില്ലാത്ത മേഖലകളും ഏറെയുണ്ട്. ചന്ദ്രനിൽ തണുത്തുറഞ്ഞ ജലസാന്നിധ്യം ഏറെയുണ്ടെന്ന് കരുതുന്ന ദക്ഷിണ ധ്രുവത്തിലെ പര്യവേഷണം, വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രലോകം.
ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ആൻഡ് ട്രാക്കിങ് കമാൻഡ് നെറ്റ്‌വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്‌നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ടു ഓർബിറ്റ് വഴിയാണ്. ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളും ഉണ്ട്.
ലാൻഡിങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അവസാനവട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‌വെയറാണ്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ചു സെക്കൻഡിൽ രണ്ടു മീറ്റർ എന്ന അവസ്‌ഥയിൽ എത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ.
ലാൻഡിങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. ലാൻഡറിലെ ശാസ്‌ത്ര ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും ലോവറിന്റെയും ദൗത്യ കാലാവധി. ഈ 14 ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. 17 ദിവസം ഭൂമിയെ വലംവെച്ച ശേഷം ഓഗസ്‌റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്.
Most Read| 500 രൂപക്ക് പാചകവാതകം, സ്‌ത്രീകൾക്ക് 1500; മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്