ബെംഗളൂരു: അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട് വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. പൊതുപ്രവർത്തകൻ എന്ന നിലയിൽ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് കോടതി ശരിവെച്ചതോടെയാണ് ജാമ്യം നിഷേധിച്ചത്.
രാജമണ്ട്രി ജയിലിലേക്കാണ് ചന്ദ്രബാബു നായിഡുവിനെ മാറ്റുക. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ടിഡിപി പാർട്ടി ഉടൻ ഹൈക്കോടതിയെ സമീപിക്കും. കനത്ത സുരക്ഷയിലാണ് ഇന്ന് രാവിലെ ചന്ദ്രബാബു നായിഡുവിനെ വിജയവാഡ കോടതിയിൽ ഹാജരാക്കിയത്. സുപ്രീം കോടതി അഭിഭാഷകനായ സിദ്ധാർഥ് ലൂത്രയാണ് ചന്ദ്രബാബു നായിഡുവിന് വേണ്ടി കോടതിയിൽ ഹാജരായത്.
ഇന്നലെ രാവിലെ ആറ് മണിയോടെയാണ് നന്ത്യാൽ പോലീസിലെ സിഐഡി വിഭാഗം അറസ്‌റ്റ് രേഖപ്പെടുത്തിയത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്‌റ്റെന്ന് നന്ത്യാൽ ഡിഐജി രഘുറാമി റെഡ്‌ഡി അറിയിച്ചിരുന്നു. സംസ്‌ഥാനത്ത് നൈപുണ്യ വികസന കോർപറേഷൻ നടപ്പിലാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾക്കായി 2015-18 കാലയളവിൽ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ സാങ്കേതിക പരിശീലനം ലഭ്യമാക്കാൻ 371 കോടി രൂപ വകയിരുത്തി.
എന്നാൽ, പണം കൈപ്പറ്റിയവർ പരിശീലനം നൽകിയില്ല. തുക വ്യാജ കമ്പനികൾക്കാണ് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്‌താവും നായിഡു ആണെന്ന് സിഐഡി മേധാവി എൻ സഞ്‌ജയ് പറഞ്ഞു. ജിഎസ്‌ടി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗവും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും നടത്തിയ അന്വേഷണത്തിൽ ഇതുവരെ പത്ത് പേരാണ് അറസ്‌റ്റിലായത്. ഇതിൽ മുൻ മന്ത്രി ഗന്ത ശ്രീനിവാസ റാവു എംഎൽഎയെ വിശാഖപട്ടണത്ത് വെച്ചാണ് അറസ്‌റ്റ് ചെയ്‌തത്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!