തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ ഏഴെണ്ണം രാഷ്ട്രപതിക്ക് വിട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, സഹകരണ ഭേദഗതി ബിൽ, ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന രണ്ടു ബില്ലുകൾ, സർവകലാശാല സേർച്ച് കമ്മിറ്റി പരിഷ്ക്കരണ ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചത്.
അതേസമയം, പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചതോടെ ബില്ലുകളിൽ തീരുമാനം നീളും. ബില്ലുകൾ പിടിച്ചുവെച്ചു കൊണ്ട് നിയമനിർമാണ സഭകളെ വീറ്റോ ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ നിയമസഭയുടെ പുനഃപരിശോധനക്കായി അയക്കണം. സഭ തീരുമാനമെടുത്ത് വീണ്ടും പരിഗണനക്കായി അയച്ചാൽ ഗവർണർക്ക് ഒപ്പിടേണ്ടി വരും. ഇതൊഴിവാക്കാനാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുന്നത്.
നിയമസഭ ബിൽ പാസാക്കി ഗവർണർക്ക് അയച്ചാൽ 200ആം വകുപ്പ് പ്രകാരം മൂന്ന് കാര്യങ്ങളാണ് ഗവർണർക്ക് ചെയ്യാൻ കഴിയുന്നത്. ബില്ലിൽ ഒപ്പുവെച്ചു അനുമതി നൽകാം. അനുമതി നൽകാതിരിക്കാം. രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാം. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് പിടിച്ചുവെക്കാതെ നിയമസഭക്ക് തിരികെ നൽകണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ ഇന്ന് തീരുമാനിച്ച ബില്ലുകൾ ഏറെ നാളുകൾക്ക് മുൻപ് നിയമസഭ പാസാക്കിയവയാണ്. സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് ഗവർണർ തീരുമാനം എടുക്കാതെ നീട്ടുകയായിരുന്നു. അനുമതി നൽകാതെ എത്രകാലം ബിൽ പിടിച്ചു വെക്കാം എന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി വ്യക്തത വരുത്തിയതോടെയാണ് ഗവർണർ തീരുമാനം എടുത്തത്.
Most Read| കേരളവർമയിൽ റീകൗണ്ടിങ്ങിന് ഉത്തരവിട്ടു ഹൈക്കോടതി; ചെയർമാന്റെ വിജയം റദ്ദാക്കി