തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ കാരണവും കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിനോട് എതിർപ്പുള്ളത് നികുതി വിഹിതം കുറച്ചുവരുന്നത് കൊണ്ടാണ്. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണമെന്നും വിഡി സതീശൻ വിമർശിച്ചു.
നികുതി വെട്ടിപ്പുകാരുടെ പറുദീസയാണ് കേരളമെന്നും ആർക്കും കൊണ്ടുവന്നു എന്നും വിൽക്കാമെന്ന സ്ഥിതിയാണ് കേരളത്തിൽ ഉള്ളതെന്നും വിഡി സതീശൻ പറഞ്ഞു. ധനമന്ത്രി ആഴ്ചയിൽ നാല് ദിവസമെങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ആളാണ്. എന്നാൽ, മുഖ്യമന്ത്രി ധനമന്ത്രിയെയും കൂട്ടി 44 ദിവസം പോയിരിക്കുകയാണ്. ഇപ്പോൾ ട്രഷറി അടഞ്ഞുകിടക്കുകയാണെന്നും ധനകാര്യ സംബന്ധമായ ഒരുവിധത്തിലുമുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും വിഡി സതീശൻ ആരോപിച്ചു.
കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം വികസന പദ്ധതികൾ ഉൾപ്പടെ താളംതെറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് മന്ത്രിമാരെക്കൂട്ടി ടൂർ പോയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥർ പോലും ഇല്ലെന്നും നാഥനില്ലാ കളരിയായെന്നും അരാജകത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം. നവകേരള സദസ് അശ്ളീല നാടകമാണ്. രാഷ്ട്രീയ എതിരാളികൾക്ക് തലക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന് പിണറായി വിജയൻ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയനാണ് ഡോക്ടറെ കാണേണ്ടതെന്നും, അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കാതെ മന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് നേതാവ് എവി ഗോപിനാഥന്റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| കുസാറ്റ് അപകടം; നഷ്ടമായത് വിലപ്പെട്ട ജീവനുകൾ, വിദ്യാർഥികളെ കുറ്റപ്പെടുത്തരുത്- ഹൈക്കോടതി