കൊല്ലം: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നതിന് അന്യായമായി കരുതൽ തടങ്കലിലാക്കിയ പോലീസ് നടപടിയെ ചോദ്യം ചെയ്ത് കൊല്ലം പത്തനാപുരം തലവൂർ സ്വദേശിനി എൽ അർച്ചന ഹൈക്കോടതിയെ സമീപിച്ചു. കറുത്ത ചുരിദാർ ധരിച്ചുവെന്ന പേരിൽ ഏഴ് മണിക്കൂർ കൊല്ലം കുന്നിക്കോട് പോലീസ് അന്യായമായി കരുതൽ തടങ്കലിലാക്കിയെന്നാണ് യുവതിയുടെ പരാതി.
താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അന്യായമായി തടവിൽ വെച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുമാണ് അർച്ചന ഹൈക്കോടതിയിൽ ഹരജി നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഹരജി ഒരാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ മാസം 18ന് ആയിരുന്നു സംഭവം.
രണ്ടാലുംമൂട് ജങ്ഷനിൽ നവകേരള യാത്ര കടന്നുപോകുമ്പോൾ ഭർതൃമാതാവിനൊപ്പം മുഖ്യമന്ത്രിയെ കാണാൻ എത്തിയതായിരുന്നു പരാതിക്കാരിയായ അർച്ചന. കറുത്ത ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്. അർച്ചനയുടെ ഭർത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. കറുത്ത വസ്ത്രമണിഞ്ഞു പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെ തുടർന്ന് പോലീസ് അർച്ചനയെ കസ്റ്റഡിയിൽ എടുത്തു.
രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത അർച്ചനയെ വൈകിട്ട് ആറരയോടെയാണ് വിട്ടയച്ചത്. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണ് വന്നതെന്ന് പറഞ്ഞെങ്കിലും പോലീസ് കേട്ടില്ലെന്ന് അർച്ചന പറയുന്നു. ഭർത്താവ് രാഷ്ട്രീയക്കാരൻ ആണെന്നതിന്റെ പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് ഹരജിയിൽ അർച്ചന ചോദിക്കുന്നത്.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്