വൈത്തിരി: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്‌ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര ആത്‌മാർഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി.
വിസിക്കെതിരെ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു. സിദ്ധാർഥന്റെ കുടുംബം ഗവർണർക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു. മണ്ണൂത്തി വെറ്ററിനറി സർവകലാശാല റിട്ട. പ്രഫ. ഡോ. പിസി ശശീന്ദ്രന് വിസിയുടെ താൽക്കാലിക ചുമതല നൽകി. യൂണിവേഴ്‌സിറ്റി ചട്ടങ്ങൾ അനുസരിച്ച് സംഭവത്തിൽ വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. വിസി ചുമതലകളിൽ വീഴ്‌ച വരുത്തിയെന്നത് യൂണിവേഴ്‌സിറ്റി നൽകിയ റിപ്പോർട്ടുകളിൽ വ്യക്‌തവുമാണ്.
മൂന്ന് ദിവസം തുടർച്ചയായി വിദ്യാർഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെ ആണെന്നും ഗവർണർ പറയുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായത്. എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. സിദ്ധാർഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ലെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ക്രൂരമായ പല സംഭവങ്ങളിലും സർവകലാശാലയിൽ നടക്കുമ്പോഴും ഉത്തരവാദിത്തം നിറവേറ്റാൻ അധികാരികൾക്ക് കഴിഞ്ഞില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിക്ക് കത്ത് നൽകി. അന്വേഷണത്തിന് ജഡ്‌ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. സിദ്ധാർഥന്റേത് കൊലപാതകമാണെന്നും ഗവർണർ ആരോപിച്ചു.
അതിനിടെ, കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. അൽത്താഫ് ആണ് പിടിയിലായത്. കൊല്ലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അൽത്താഫ് പിടിയിലാകുന്നത്. മുഖ്യപ്രതികളായ കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ, കാശിനാഥൻ എന്നിവരും പിടിയിലായിരുന്നു. ഇന്ന് പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് സിൻജോയെ പിടികൂടിയത്. കാശിനാഥൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. മൂവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
Most Read| അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്