വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ, കാശിനാഥൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് സിൻജോയെ പിടികൂടിയത്. കാശിനാഥൻ പോലീസിൽ കീഴടങ്ങുകയായിരുന്നു.
ഇവരുൾപ്പടെ കേസിൽ പിടിയിലാകാനുള്ള നാല് പേർക്കെതിരെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. കഴിഞ്ഞ ദിവസം കീഴടങ്ങിയ എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡണ്ട് കെ അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇസ്‌ഹാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ, മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്‌തു.
ആദ്യം പിടിയിലായ ആറുപേരും റിമാൻഡിലാണ്. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്, ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി എന്നിവരാണ് റിമാൻഡിലായത്. പ്രതികൾക്കെതിരെ ആത്‍മഹത്യാ പ്രേരണ, റാഗിങ്, മർദ്ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് നേതൃത്വം നൽകിയ 19 പേരെ കോളേജിൽ നിന്ന് പുറത്താക്കാനും മൂന്ന് വർഷത്തെ പഠന വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പൂക്കോട് വെറ്ററിനറികോളേജിലേക്ക് കോൺഗ്രസ് നടത്തിയ കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. സ്‌ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് സ്‌ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധത്തിന്റെ ഭാഗമാകും.
Most Read| അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്