കാർവാർ: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം ഭൂമിക്കടിയിലായ അർജുൻ ഹൈവേയിലൂടെ അപകട സ്‌ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി എം നാരായണ. വാഹനം ചെക്ക്പോസ്‌റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്‌തമാക്കി.
വിദഗ്‌ധർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. അവരുടെ പക്കലുള്ള റഡാർ ഉപകരണങ്ങളിൽ സിഗ്‌നൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ സൂറത്ത് എൻഐടിയിൽ നിന്നെത്തിയ സംഘത്തിനും ചില സൂചനകൾ ലഭിച്ചു. ലോറിയുടെ ഏതെങ്കിലും ഭാഗം കണ്ടെത്താനാകുമോ എന്നറിയാനായി പുഴയിലും പ്രത്യേകം റഡാർ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തുന്നുണ്ട്. സൈന്യവും വിദഗ്‌ധരും അടങ്ങുന്ന സംഘം ഇവിടെയുണ്ട്. എന്നാൽ, സ്‌ഥലത്ത് തുടരുന്ന മഴ രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതായി എസ്‌പി പറഞ്ഞു.
അർജുനായുള്ള തിരച്ചിൽ ഏഴാം ദിനത്തിലാണ്. ഇന്നലെ സൈന്യം തിരച്ചിൽ നടത്തിയെങ്കിലും അർജുനെയും ലോറിയെയും കണ്ടെത്താനായില്ല. ഇന്ന് ശക്‌തി കൂടിയ റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തും. പുഴയുടെ ഭാഗത്തുള്ള മൺകൂന നീക്കിയും പരിശോധന നടത്തും. അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് കോഴിക്കോട് കക്കോടി സ്വദേശിയായ അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിൽപ്പെട്ടത്. ചൊവ്വാഴ്‌ച രാവിലെ 8.30ന് ആയിരുന്നു അപകടം.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം









































