തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതം ആവുകയാണെന്നും ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്തതുമായി ബന്ധപ്പെട്ട് നിയമനടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളം കണക്കുകൾ പെരുപ്പിച്ച് അനർഹമായ കേന്ദ്ര സഹായം നേടാൻ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരുവിഭാഗം ജനങ്ങളുടെ മനസിൽ കടന്നുകയറി. എന്നാൽ, വയനാട്ടിൽ ദുരന്തത്തിൽപ്പെട്ട എല്ലാവർക്കും സർക്കാർ സഹായം ഉറപ്പാക്കി. ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് ആറുലക്ഷം രൂപ വീതം നൽകി. 173 പേരുടെ സംസ്കാര ചടങ്ങുകൾക്കായി കുടുംബത്തിന് 10000 രൂപ വീതം നൽകി.
പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ തുടർന്ന 26 പേർക്ക് 17,16,000 രൂപ സഹായം നൽകി. 1013 കുടുംബങ്ങൾക്ക് അടിയന്തിരമായി 10000 രൂപ വീതം സഹായം നൽകി. 1694 പേർക്ക് 30 ദിവസം 300 രൂപ വീതം നൽകി. 33 കിടപ്പ് രോഗികൾക്ക് 2,97,000 രൂപ നൽകി. 722 കുടുംബങ്ങൾക്ക് പ്രതിമാസ വാടക 6000 രൂപ നൽകി.
പെട്ടെന്ന് കേൾക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാദ്ധ്യമങ്ങൾ കൊടുത്തത്. വയനാട് വിഷയത്തിൽ കേന്ദ്രത്തിന് സർക്കാർ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകൾ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാൻ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരുവിഭാഗം ജനങ്ങളുടെ മനസിൽ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജ വാർത്തകളുടെ പിന്നിലുള്ള അജൻഡ നാടിന് എതിരേയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്