കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് വീണ് ലോറിയോടൊപ്പം കാണാതായി 72ആം ദിവസം പുഴയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. രാവിലെ മുതൽ തുടങ്ങിയ പൊതുദർശനം പൂർത്തിയാക്കി അനിയൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമങ്ങൾ നടത്തി.
11.45ന് അർജുന്റെ മൃതദേഹം അഗ്‌നിനാളങ്ങൾ ഏറ്റുവാങ്ങി. മൂക സാക്ഷിയായി കണ്ണാടിക്കൽ ഗ്രാമമൊന്നാകെ അർജുനായി ഈറനണിഞ്ഞു. അർജുന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാടൊന്നാകെ വീട്ടിലേക്കെത്തി. അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തിയവരുടെ വരി ഒരുകിലോമീറ്ററോളം നീണ്ടു.
കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന്റെ മൃതദേഹം എത്തുന്നതിനായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്‌ഥാന സർക്കാരിന്റെ പ്രതിനിധിയായി വനംമന്ത്രി എകെ ശശീന്ദ്രൻ രാവിലെ അർജുന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലൻസ് കടന്നുവന്ന വഴികളിലെല്ലാം അർജുനെ കാണാനായി ജനങ്ങൾ കാത്തുനിന്നു.
മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപേയും കാർവാർ എംഎൽഎ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു. ജനപ്രതിനിധികൾ വീട്ടിലെത്തി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. വൈകിട്ട് തൊട്ടടുത്ത വയലിൽ അനുശോചന യോഗവും നടക്കും. ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽ നിന്ന് മൃതദേഹവും വഹിച്ചു ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
മൃതദേഹ ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണ് പൂർത്തിയായത്. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിളുമായി പ്രാഥമിക പരിശോധനയിൽ തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്‌തമായ മഴയും അടിയൊഴുക്കും മൂലം തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. 72ആം ദിവസമാണ് ലോറിയും അർജുന്റെ ശരീര ഭാഗങ്ങളും കണ്ടെത്തിയത്.
Most Read| ഹിസ്ബുള്ള ആസ്‌ഥാനത്തിന് നേരെ ആക്രമണം; ഹസ്സൻ നസ്രള്ളയെ വധിച്ചെന്ന് ഇസ്രയേൽ






































