തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18 വരെയും സഭ ചേരും. 12 മുതൽ 15 വരെ സഭ ഇല്ല. കേരള വെറ്ററിനറി സർവകലാശാല ബിൽ ഉൾപ്പടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവിൽ പരിഗണനയിൽ വരുന്നത്.
ബില്ലുകൾ പരിഗണിക്കുന്നതിന്റെ സമയക്രമം ഇന്ന് ചേരുന്ന കാര്യോപദേശ സമിതി തീരുമാനിക്കും. എന്നാൽ, ഇത്തവണത്തെ സമ്മേളന കാലയളവിൽ സഭ കലുഷിതമാകാനാണ് സാധ്യത. അത്രകണ്ട് വിഷയങ്ങൾ സർക്കാരിനെതിരെ പ്രതിപക്ഷത്തിന് ആഞ്ഞടിക്കാനുണ്ട്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
എഡിജിപി- ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പിആർ കമ്പനി ബന്ധങ്ങളും സഭയിൽ വാദപ്രതിവാദങ്ങൾക്ക് കാരണമാകും. നക്ഷത്ര ചിഹ്‌നമിട്ട ചോദ്യങ്ങൾ അന്യായമായി ഒഴിവാക്കിയത് ആദ്യദിനത്തിൽ തന്നെ പ്രതിപക്ഷം ചോദ്യം ചെയ്‌തേക്കും.
വിവാദ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നെങ്കിലും ഇതിൽ പ്രതിപക്ഷം തൃപ്‌തരല്ല. സർക്കാരോ മുഖ്യമന്ത്രിയോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദ ഹിന്ദു ദിനപത്രം പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ചേർത്തതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്ന സമയത്ത് അനുവാദമില്ലാതെ ആരെങ്കിലും കയറി വരുമോയെന്നും പോലീസിന് പോലും പരിചയമില്ലാത്തയാൾ കയറി വന്നെന്ന് പറയുമ്പോൾ ആര് വിശ്വസിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിക്കുന്നത്. മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതി കൊടുത്ത കെയ്‌സണെതിരെയും റിപ്പോർട് ചെയ്‌ത ഹിന്ദു പത്രത്തിനെതിരെയും കേസെടുക്കാൻ ധൈര്യമുണ്ടോയെന്നും സതീശൻ ആവർത്തിച്ച് ചോദിച്ചു. എന്നാൽ, മാദ്ധ്യമങ്ങളുടെ ഈ ചോദ്യത്തിന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
അതേസമയം, വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനവും പ്രതിപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും നിലപാട് അറിയിക്കും. കണക്കുകളിലെ പ്രശ്‌നങ്ങൾ പ്രതിപക്ഷം ഉയർത്തും. ഈ ഏഴിന് സഭാ സമ്മേളനം തുടരുമ്പോൾ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇടത് സ്വതന്ത്രൻ അൻവറിന്റെ സീറ്റ് മാറ്റം കൊണ്ട് ഈ സമ്മേളനം ശ്രദ്ധേയമാകും. എൽഡിഎഫ് മുന്നണി വിട്ട അൻവർ പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന്റെ സമീപമാണ് ഇനി ഇരിക്കുക.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!








































