പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് കർശന നിർദ്ദേശം. അയ്യപ്പ ഭക്‌തരോട് ഒരുകാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം. ജോലി സമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സാമൂഹിക മാദ്ധ്യമ ഉപയോഗവും വിലക്കി.
സിസിടിവിയിലൂടെ പോലീസുകാരുടെ സേവനം നിരീക്ഷിക്കും. ശബരിമല ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധനം ചെയ്യണം. എന്ത് പ്രകോപനം ഉണ്ടായാലും ആൽമസംയമനം കൈവിടരുതെന്നും നിർദ്ദേശമുണ്ട്. ദർശനത്തിനായുള്ള ക്യൂവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തിരക്കുകളുയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം.
കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരെയും പരിശോധന കൂടാതെ കടത്തിവിടേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്. കാനന പാതയിലൂടെ എത്തുന്നവരിൽ ചിലർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ പടക്കങ്ങൾ കരുതാറുണ്ടെന്ന് ബോംബ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിൽ വ്യക്‌തമായിട്ടുണ്ട്. പടക്കങ്ങളുമായി സന്നിധാനത്ത് എത്താൻ അനുവദിക്കരുത്.
അതേസമയം, ശബരിമല ദർശനത്തിന് തൽസമയ ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ആലോചനയുമായി ദേവസ്വം ബോർഡ്. പല ദിവസവും വെർച്വൽ ക്യൂ ബുക്ക് ചെയ്‌ത പതിനായിരത്തോളം പേർ വീതം എത്തുന്നില്ല. എന്നാൽ, ബുക്കിങ് റദ്ദാക്കുന്നതുമില്ല. ഈ സാഹചര്യം മറികടക്കാനാണ് കൗണ്ടറുകൾ കൂട്ടി തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു.
10,000 പേർക്കാണ് നിലവിൽ തൽസമയ ബുക്കിങ്ങിലൂടെ പ്രവേശനം. ഇതിൽ കൂടുതൽ ആളുകൾ എത്തിയാലും തൽസമയ പ്രവേശനം വേഗത്തിൽ സാധ്യമാക്കാൻ കൗണ്ടറുകൾ കൂട്ടുന്നത് സഹായിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ, സത്രം എന്നിവിടങ്ങളിലാണ് തൽസമയ ബുക്കിങ് കേന്ദ്രങ്ങളുള്ളത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!