ചെന്നൈ: ചെന്നൈയ്‌ക്ക് 190 കിലോമീറ്റർ അകലെയുള്ള ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്‌ക്ക് ശേഷം കാരയ്‌ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും കരതൊടുക. ഇതേത്തുടർന്ന് തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത തുടരുകയാണ്.
80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ചെന്നൈ അടക്കം എട്ട് ഉപജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. സ്‌പെഷ്യൽ ക്ളാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദ്ദേശം.
ബീച്ചുകളിലും പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. ചെന്നൈ മെട്രോ രാത്രി 11 വരെ തുടരും. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്.
പല വിമാനങ്ങളും ഇന്നും വൈകുകയാണ്. ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്കും ട്രിച്ചിയിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഇവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് തിരികെയുള്ള സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളും റദ്ദാക്കും.
ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് തിരിച്ചു ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. അതേസമയം, ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ രാഷ്‍ട്രപതി ദ്രൗപതി മുർമുവിന്റെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിലും പങ്കെടുക്കില്ല.
Most Read| അദാനിക്കെതിരായ കേസ്; യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യ










































