കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ സുജാത ബോബൻ നൽകിയ ഹരജിയും ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ, ജസ്‌റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ച് തള്ളി.
എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടു നൽകാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പെൺമക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സെപ്‌തംബർ 21ന് അന്തരിച്ച എംഎം ലോറൻസിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഹരജി തള്ളിയ പശ്‌ചാത്തലത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. ഈ വിഷയത്തിൽ നിയമപ്രശ്‌നങ്ങൾ കുറെ ആയെന്നും ഇനിയെങ്കിലും ഇതിനൊരു അവസാനം ഉണ്ടാകണമെന്നും കോടതി വ്യക്‌തമാക്കി. വിധി നടപ്പാക്കുന്നതിന് സ്‌റ്റേ വേണമെന്ന് ആവശ്യപ്പെടാമെങ്കിലും അത് അനുവദിക്കില്ലെന്നും കോടതി വ്യക്‌തമാക്കി.
മൂന്ന് മാസത്തോളമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന എംഎം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ ഇതോടെ അന്തിമ തീരുമാനമായെന്നാണ് കരുതുന്നത്. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകാൻ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. മൃതദേഹം വിട്ടുനൽകുന്നതിനെതിരെ മകൾ ആശ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ഇത്.
തുടർന്ന് തർക്കം പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കൽ കോളേജ് സമിതി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ച് വിധി. മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി നൽകണമെന്ന് ജീവിച്ചിരുന്നപ്പോൾ പിതാവ് പറഞ്ഞുവെന്ന് എംഎ ലോറൻസിന്റെ അവസാന സമയത്ത് ഒപ്പമുണ്ടായിരുന്ന മകൻ അഡ്വ. സജീവന്റെ മൊഴിയുടെയും ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെയും അടിസ്‌ഥാനത്തിലായിരുന്നു മൃതദേഹം വൈദ്യപഠനത്തിന് ഏറ്റെടുക്കാൻ സമിതി തീരുമാനിച്ചത്. ഇതിനെതിരെയാണ് ആശയും പിന്നീട് സുജാതയും അപ്പീൽ നൽകിയത്.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ






































