കുട്ടിക്കാനം: ഇടുക്കി പുല്ലുപാറയ്‌ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു നാലുമരണം. നിരവധിപ്പേർക്ക് പരിക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി (40). സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകടകാരണമെന്നാണ് ഡ്രൈവർ പറയുന്നത്. കൊക്കയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.
ഞായറാഴ്‌ച പുലർച്ചെയാണ് ബസ് മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് യാത്ര പോയത്. ഇന്ന് രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ചെത്തേണ്ടതായിരുന്നു. രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശമാണ് പുല്ലുപാറ.
സ്‌ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞ ദിവസം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു. ഹൈവേ പോലീസ് സംഘവും മോട്ടോർ വാഹനവകുപ്പ് സംഘവും സ്‌ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്ക് വിളിക്കേണ്ട നമ്പർ: 9645947727 (അഷ്റഫ്, പെരുവന്താനം വില്ലേജ് ഓഫീസ്)
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം







































