കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ വനിതാ ഡോക്‌ടർക്ക് നേരെ കയ്യേറ്റമുണ്ടായതിന് പിന്നാലെ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ കുവൈത്ത്. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ ജീവനക്കാർക്കും സുരക്ഷ ഒരുക്കുന്നതാണ് പരിഗണിക്കുന്നത്. ആശുപത്രികളിൽ മതിയായ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയമിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈസ്‌റ്റ് മുബാറക് അൽ കബീർ ഹെൽത് സെന്ററിൽ 10 വർഷമായി ജോലി ചെയ്‌തിരുന്ന ഈജിപ്ഷ്യൻ ഡോക്‌ടർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. ഒരു സന്ദർശകനോട് അൽപസമയം പുറത്ത് കാത്തിരിക്കാൻ പറഞ്ഞതിന് പ്രകോപിതനായി അസഭ്യവർഷം നടത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷയൊരുക്കാനുള്ള കുവൈത്തിന്റെ തീരുമാനം വരുന്നത്.
നേരത്തെ, ഓരോ ഡോക്‌ടർമാരുടെയും കാബിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നത് പ്രായോഗികമല്ലാ എന്നായിരുന്നു കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. നിയമനിർമാണത്തിലൂടെ ശിക്ഷ കടുപ്പിക്കുകയും നടപടികൾ ശക്തമാക്കുകയുമാണ് പരിഹാരമെന്നും ആയിരുന്നു മുൻപ് പറഞ്ഞിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇതിൽ മാറ്റം വരുമെന്നാണ് കരുതുന്നത്.