ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനിരിക്കെ, മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹരജി നൽകിയത്. കേന്ദ്ര സർക്കാർ അടിയന്തിര നയതന്ത്ര ചർച്ചകൾ നടത്തണമെന്നും ദയാധന ചർച്ചകൾക്കായി ഇടപെടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇതേ ആവശ്യം ഉന്നയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബം ഗവർണറെ കണ്ടിരുന്നു. ഭാര്യ മറിയാമ്മ ഉമ്മനും മകനും എംഎൽഎയുമായ ചാണ്ടി ഉമ്മനുമാണ് ഗവർണറെ കണ്ടത്. നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ കേന്ദ്രം ഇടപെടണമെന്നാണ് കടുംബത്തിന്റെ ആവശ്യം.
മോചനശ്രമങ്ങൾക്കായി ഇനിയുള്ളത് ഒരാഴ്ച സമയം മാത്രമാണ്. ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. 16ആം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനയിലുള്ള തലാലിന്റെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.
ഇതിനായി തലാലിന്റെ കുടുംബത്തെ വീണ്ടും കാണാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തലാലിന്റെ കുടുംബം ഏകദേശം പത്തുകോടി ഡോളർ (ഏകദേശം 8.57 കോടി രൂപ) ദയാധനമായി ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബവുമായി നടക്കുന്ന ചർച്ചയിൽ നിമിഷപ്രിയയ്ക്ക് മാപ്പ് നൽകാൻ തലാലിന്റെ കുടുംബം തയ്യാറായാൽ മാത്രമേ മോചനത്തിന് വഴിയൊരുങ്ങൂ.
യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലാണ് നിമിഷപ്രിയ കഴിയുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിലുണ്ട്. തലാല് അബ്ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.
Most Read| പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്റ്റർ