കൊച്ചി: നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. 80 ലക്ഷം രൂപയാണ് സംഘം കവർന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിൽ നടന്ന കവർച്ചയാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം.
രണ്ടുപേർ ബൈക്കിലെത്തുകയും ഇവർ സ്ഥാപനത്തിലെത്തി നിരീക്ഷണം നടത്തി തിരിച്ചു പോവുകയും ചെയ്തു. പിന്നാലെ അഞ്ചുപേർ കാറിലെത്തി സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിർത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കയറി. ഈ സമയത്ത് ജീവനക്കാർ പണം മേശപ്പുറത്ത് വെച്ച് എണ്ണുകയായിരുന്നു എന്നാണ് വിവരം.
തോക്കും വടിവാളുമടക്കമുള്ള ആയുധങ്ങളുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്ത് കാറിൽ കടന്നു കളയുകയായിരുന്നു. ഇവർ മുഖംമൂടി ധരിച്ചിരുന്നതിനാൽ ആരാണെന്ന് കടയിൽ ഉള്ളവർക്ക് വ്യക്തതയില്ല. അതേസമയം, വടുതല സ്വദേശിയായ സജി എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
സ്ഥാപനത്തിൽ ഇത്രയധികം തുക ഉണ്ടാകുമെന്ന് അറിയാവുന്നവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കവർച്ച നടന്നിട്ടുള്ളത് എന്നാണ് നിഗമനം. ഇത് സ്ഥിരീകരിക്കാനാണ് രണ്ടുപേർ ആദ്യം സ്ഥാപനത്തിൽ എത്തിയത് എന്നാണ് കരുതുന്നത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖംമൂടി ധരിച്ചു മറ്റുള്ളവർ എത്തുകയായിരുന്നു.
മൊത്തവിതരണ സ്ഥാപനമായതിനാൽ സ്റ്റോക് എടുക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കടയിൽ ഉണ്ടായിരുന്നതെന്ന് ജീവനക്കാർ പോലീസിനെ അറിയിച്ചതായാണ് വിവരം. ഈ സ്ഥാപനത്തിന്റെ ഉള്ളിൽ സിസിടിവി ഇല്ല എന്നും വിവരമുണ്ട്. അതുകൊണ്ടുതന്നെ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്.
Most Read| കേരളത്തിലേക്ക് പുതിയ വന്ദഭാരത്; സർവീസ് എറണാകുളം- ബെംഗളൂരു റൂട്ടിൽ