ഇടുക്കി: കട്ടപ്പനക്കടുത്ത് നരിയമ്പാറയിൽ 17 വയസ്സുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്‌റ്റിൽ. മൂന്നു ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നരിയംപാറ തടത്തുകാലായിൽ മനു മനോജ് (24) ശനിയാഴ്‌ച കട്ടപ്പന ഡിവൈ.എസ്.പി.ക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയാണ് ഇയാൾ. സംഭവശേഷം ഇയാളെ പുറത്താക്കിയതായി ഡിവൈഎഫ്ഐ അറിയിച്ചിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞ വെള്ളിയാഴ്‌ച തീ കൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Related News: പീഡനം; 16 വയസുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു
ബുധനാഴ്‌ചയാണ് മനു പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ വീട്ടുകാർ കട്ടപ്പന ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്. നരിയമ്പാറയിലെ ഓട്ടോ ഡ്രൈവറായ മനു പീഡിപ്പിച്ചെന്നാണ് പരാതി. മൊഴിയെടുത്തപ്പോൾ കുട്ടി ഇത് ശരിവെക്കുകയും ചെയ്‌തു. തുടർന്ന് പോക്‌സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുക ആയിരുന്നു. കുട്ടി ദളിത് വിഭാഗത്തിൽ പെട്ടതായതുകൊണ്ട് അതിൻ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.