വാഷിങ്ടൻ: സർക്കാരിന്റെ ഷട്ട്ഡൗണിനെ തുടർന്ന് യുഎസിൽ പ്രതിസന്ധി രൂക്ഷം. രാജ്യത്തെ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി തുടങ്ങി.
ഇന്ന് സർവീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങളും വെട്ടിക്കുറച്ചു. വിമാന തടസങ്ങൾ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഫ്ളൈറ്റ്അവെയർ പ്രകാരം, വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കലുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം പല വിമാനത്താവളങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്.
ന്യൂയോർക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ എന്നിവയുൾപ്പടെ യുഎസിലുടനീളമുള്ള വിമാനങ്ങൾ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്. എന്നാൽ, അതിന്റെ ആഘാതം പല ചെറിയ വിമാനത്താവളങ്ങളെയും ബാധിക്കും. വിമാന ഷെഡ്യൂളുകളിൽ 10 ശതമാനം കുറവ് വരുത്താൻ വിമാനക്കമ്പനികൾ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നാണ് വിവരം.
യാത്രക്കാർ മുൻകൂട്ടി യാത്രാ പദ്ധതികൾ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വാരാന്ത്യത്തിലേക്കും അതിനുശേഷമുള്ള യാത്രകൾക്കും പദ്ധതികളുള്ള യാത്രക്കാർ തങ്ങളുടെ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പുറപ്പെടുമോ എന്ന് അറിയാതെ ആശങ്കയിലാണ്.
തിരക്കേറിയ കണക്റ്റിങ് ഹബുകളായ അറ്റ്ലാന്റ, ഡെൻവർ, ഒർലാൻഡോ, മയാമി, സാൻഫ്രാൻസിസ്കോ എന്നിവയുൾപ്പടെയുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളെയും വിമാനം റദ്ദാക്കുന്നത് ബാധിച്ചു. ഷട്ട്ഡൗൺ ഒരുമാസം പിന്നിടുമ്പോൾ ഭക്ഷ്യസഹായം ഉൾപ്പടെ മുടങ്ങുന്നതിനെ കുറിച്ച് ദശലക്ഷക്കണക്കിന് പൗരൻമാർ ആശങ്കയിലാണ്. അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിങ്ടണിൽ ചർച്ചകൾ തുടരുകയാണ്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!






































