വാഷിങ്ടൻ: കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക. സിറിയ ഉൾപ്പടെ ഏഴ് രാജ്യങ്ങളിലെ പൗരൻമാരെയും പലസ്‌തീൻ അതോറിറ്റിയുടെയും പാസ്‌പോർട്ട് കൈവശമുള്ളവരെയും യുഎസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യുഎസിനെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദേശികളെ നിരോധിക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. വിദേശികൾ യുഎസിന്റെ സംസ്‌കാരം, സർക്കാർ, സ്‌ഥാപനങ്ങൾ അല്ലെങ്കിൽ സ്‌ഥാപക തത്വങ്ങൾ എന്നിവയെ ദുർബലപ്പെടുത്തുകയോ അസ്‌ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാൻ ട്രംപ് ആഗ്രഹിക്കുന്നതായും വൈറ്റ് ഹൗസ് വ്യക്‌തമാക്കുന്നു.
സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബുർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്നുള്ളവർക്കുമാണ് സിറിയയെ കൂടാതെ പ്രവേശനവിലക്ക് പുതുതായി ഏർപ്പെടുത്തിയത്.
നൈജീരിയ, കരീബിയൻ രാജ്യങ്ങൾ എന്നിവയുൾപ്പടെ മറ്റു ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരൻമാർക്ക് ട്രംപ് ഭാഗിക യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. സൊമാലിയക്കാരുടെ യുഎസ് പ്രവേശനം ട്രംപ് ഇതിനോടകം നിരോധിച്ചിരുന്നു. അഫ്‌ഗാനിസ്‌ഥാൻ, ചാഡ്, റിപ്പബ്ളിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്‌തി ഇറാൻ, ലിബിയ, മ്യാൻമർ, സുഡാൻ, യെമൻ എന്നിവയാണ് യുഎസിൽ പൂർണ യാത്രാ നിരോധനം നേരിടുന്ന മറ്റു രാജ്യങ്ങൾ.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































