തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് പണം പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാർശയടക്കമുള്ള റിപ്പോർട് വിജിലൻസ് മുഖ്യമന്ത്രിക്ക് കൈമാറി.
2018ലെ പ്രളയത്തിന് ശേഷം പുനർജനി പദ്ധതിയിലൂടെ പറവൂരിൽ വീട് നഷ്‌ടപ്പെട്ടവർക്ക് വീടുകൾ പുനർനിർമിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ അന്ന് പറവൂർ എംഎൽഎയായ വിഡി സതീശൻ നടത്തിയിരുന്നു. ഈ പദ്ധതിക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ച് വിദേശത്തു നിന്ന് പണം സ്വീകരിച്ചെന്നാണ് പരാതി. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്ത് നിന്ന് പണം സ്വീകരിക്കൽ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.
സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി തേടിയശേഷം വിദേശത്ത് പോയി ഫണ്ട് ശേഖരിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതും നിയമലംഘനമെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണത്തിന് തങ്ങൾക്ക് പരിമിതിയുണ്ടെന്നും സിബിഐ ആണ് കൃത്യമായി അന്വേഷണം നടത്താൻ പറ്റുന്ന ഏജൻസി എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
എഫ്‌സിആർഎ നിയമം, 2010ലെ 3(2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്ന് പണം സ്വീകരിച്ചത്. യുകെയിൽ നിന്ന് 20 ലക്ഷം രൂപയ്‌ക്കടുത്ത് സമാഹരിച്ച് ഫൗണ്ടേഷന്റെ അക്കൗണ്ടിൽ അയച്ചെന്നാണ് കണ്ടെത്തൽ.
യുകെ ആസ്‌ഥാനമാക്കിയുള്ള എൻജിഒ വഴിയാണ് കൈമാറ്റം നടത്തിയിരിക്കുന്നത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിലെ വീഡിയോയും തെളിവായി സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌ത് മറ്റു കാര്യങ്ങൾ തീരുമാനിച്ചേക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനെതിരെ സർക്കാരിന് ആഞ്ഞടിക്കാവുന്ന വിഷയമായി ഇത് ഉയരാനാണ് സാധ്യത.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































