കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കും. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രാ സ്ഥാപനത്തിന് നിർദ്ദേശം നൽകി.
അതേസമയം, ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദ്ദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ളാസ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ സമരത്തിലാണ്. ആരിക്കാടി ടോൾ പ്ളാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ളാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണ്.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുകൾ തുടരുന്നതിനിടെയാണ് ടോൾ പ്ളാസ നാളെമുതൽ പ്രവർത്തനം ആരംഭിക്കാനുള്ള തീരുമാനം. ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഓഗസ്റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ വിധി വരുന്നത് ടോൾ പിരിവ് നടത്തില്ലെന്ന് കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
കേസ് പലപ്പോഴായി നീട്ടി വയ്ക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടയുകയായിരുന്നു. ടോൾ പ്ളാസയ്ക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ഉള്ളവരുടെ വാഹനങ്ങൾക്ക് യാത്ര സൗജന്യമായിരിക്കും എന്ന് നേരത്തെ ചർച്ചകൾക്കിടയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കടലും പുഴയും ആണ് ഇത്ര ചുറ്റളവിൽ പെടുകയെന്നതിനാൽ അത് ഒരുതരത്തിലും ഈ പ്രദേശത്തെ യാത്രക്കാർക്ക് ഗുണം ചെയ്യില്ലെന്നാണ് ആക്ഷൻ കമ്മിറ്റിൽ പറയുന്നത്. ആരിക്കാടിയിലെ ടോൾ പ്ളാസ താൽക്കാലികമാണെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി.
രണ്ടാം റീച്ചിലെ പുല്ലൂർ- പെരിയ പഞ്ചായത്തിലെ ചാലിങ്കാലിലെ ടോൾ പ്ളാസ നിർമാണം പൂർത്തിയാകുന്നത് വരെ മാത്രമാണ് ആരിക്കാടിയിൽ ടോൾ പിരിവ് നടത്തുക എന്നതായിരുന്നു നേരത്തെ അവർ നൽകിയ വിശദീകരണം.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































