ന്യൂഡെൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്എ) അജിത് ഡോവൽ ചൊവ്വാഴ്‌ച സൗദിയിലെത്തി. പശ്‌ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിലാണ് സന്ദർശനം. മേഖലയിൽ ഗാസ സമാധാന പദ്ധതി നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഡോവലിന്റെ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്.
ഇതിന് പുറമെ ഇറാൻ-യുഎസ് യുദ്ധസമാന സാഹചര്യത്തിൽ ഡോവലിന്റെ സന്ദർശനം ഏറെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് പവൻ കപൂർ ഇറാൻ സന്ദർശിച്ചു അഞ്ച് ദിവസം കഴിയുമ്പോഴാണ് ഡോവൽ സൗദിയിൽ എത്തിയത്. സർക്കാർ തലത്തിൽ ഡോവലിന്റെ സൗദി സന്ദർശനത്തിന് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിരുന്നില്ല.
എന്നാൽ, സൗദിയിൽ എത്തിയപ്പോൾ ഡോവലിനെ വിമാനത്താവളത്തിൽ സൗദി ഡെപ്യൂട്ടി മന്ത്രിയും ഇന്ത്യൻ പ്രതിനിധിയും ചേർന്ന് സ്വീകരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിലൂടെയാണ് ഡോവലിന്റെ യാത്രയെക്കുറിച്ച് പുറംലോകം അറിഞ്ഞത്.
അടുത്തിടെ പാക്കിസ്‌ഥാനുമായി സൗദി തന്ത്രപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് ശേഷം സൗദി അറേബ്യ സന്ദർശിക്കുന്ന മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് ഡോവലെന്നതും ഈ യാത്രയ്‌ക്ക് കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. സൗദി- പാക്ക് കരാറിന് പിന്നാലെ മറ്റൊരു അറബ് രാജ്യമായ യുഎഇ ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തത്തിന് തയ്യാറായിരുന്നു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക

































