ധാക്ക: ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സൺ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ളാദേശ് സർക്കാർ ചൊവ്വാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്‌ട്രത്തലവൻമാർക്ക് സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.
മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ചൈന, സൗദി, തുർക്കി, ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയാണ് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ സത്യപ്രതിജ്‌ഞാ ചടങ്ങിനായി ഇതുവരെ ക്ഷണിച്ചിട്ടുള്ളത്.
ബിഎൻപി വൃത്തങ്ങൾ പറയുന്നത് അനുസരിച്ച്, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്‌ഞയാകും ചൊവ്വാഴ്‌ച രാവിലെ നടക്കുക. തുടർന്ന് പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ഭരണഘടനാപരമായ മാറ്റത്തെ അടിവരയിട്ട്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എഎംഎം നസറുദ്ദീൻ ആണ് താരിഖ് റഹ്‌മാന് സത്യവാചകം ചൊല്ലി കൊടുക്കുക. ഫെബ്രുവരി 17നെ ‘ബംഗ്ളാദേശിന് ഒരു ചരിത്ര ദിനമായി ബിഎൻപി വിശേഷിപ്പിച്ചു.
സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്ന ദിവസം മോദിക്ക് മുംബൈയിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനൊപ്പം മുൻകൂട്ടി നിശ്‌ചയിച്ച പരിപാടികൾ ഉള്ളതിനാൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നാണ് വിവരം. പകരം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറോ ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്‌ണനോ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല







































